തിരുനബി(ﷺ) അനുപമ വ്യക്തിത്വം : ഡൈലി ക്വിസ് ആർട്ടിക്കിൾ (ദിവസം #1)

പ്രവാചക ശൃംഖലയിൽ അബുൽ അമ്പിയാഅ് (പ്രവാചകൻമാരുടെ പിതാവ്) എന്ന അപരനാമത്തിലാണ് ഖലീലുല്ലാഹി ഇബ്റാഹീം നബി(അ) അറിയപ്പെട്ടത്. വാർധക്യ കാലത്ത് അദ്ദേഹത്തിന് സന്താന സൗഭാഗ്യമുണ്ടായി, പതിമൂന്ന് സന്താനങ്ങൾ പിറന്നു. അവരിൽ മുതിർന്നവരും ശ്രേഷ്ഠരുമായ ഇസ്മാഇൗൽ നബി(അ) ആധുനിക അറബികളുടെ പിതാവായി അബുൽ അറബ് എന്ന അപരനാമത്തിൽ അറിയപ്പെട്ടു. വിശുദ്ധ മക്കയിലാണ് ഇസ്മാഇൗൽ നബി(അ) വളർന്നത്. പുരാതന അറബി ഗോത്രമായ ജുർഹുമിൽ നിന്ന് വിവാഹം കഴിച്ചു. ആ സന്താന പരമ്പരയിൽ ഏറ്റവും ശ്രേഷ്ഠനായ നാബിതിന്റെ ശാഖയിലാണ് മുഹമ്മദ് നബി(ﷺ) ജനിച്ചത്. വിവിധ ഗോത്രങ്ങളിലായി പിരിഞ്ഞ അറബികൾ പ്രധാനമായും രണ്ടു ശാഖകളായി പിരിയുന്നു. ഖഹ്ത്വാൻ, അദ്നാൻ. ഖഹ്ത്വാനികൾ ആദ്യകാലത്ത് യമനിലും പിൽക്കാലത്ത് ഒമാനിലും കുടിയേറി. അദ്നാനികൾ ഹിജാസിന്റെ വിവിധ ഭാഗങ്ങളിൽ അതിവസിച്ചു.

നബി(ﷺ)യുടെ പതിമൂന്നാമത്തെ പിതാമഹനായ കിനാനത്തിന്റെ മകൻ നളറിന് ഖുറൈശ് എന്നും പേരുണ്ടായിരുന്നു. അഗതികളേയും അശരണരേയും സഹായിക്കുവാനായി തന്റെ ധനമത്രയും ചിലവഴിച്ച് ഒൗദാര്യം കാണിച്ചതു കൊണ്ടാണ് നള്റ് എന്ന ഇൗ  വിശേഷ നാമം കൈവന്നത്. ഖുറൈശികൾ പരിശുദ്ധ മക്കയെ വാസകേന്ദ്രമായി തിരഞ്ഞെടുത്തു. ഖുറൈശീ ഗോത്രത്തിൽ 12 പരമ്പരകളുണ്ട്. അവരിൽ ഏറ്റവും ശ്രേഷ്ടരായ അബ്ദു മനാഫ് സന്തതികളിൽ 4 താവഴികൾ മഹാത്മാക്കളാണ്. അവരിൽ ഏറ്റവും ശ്രേഷ്ഠമായവർ ഹാശിം സന്തതികളത്രെ. നബി(ﷺ) യുടെ കുടുംബപ്പെരുമയുടെ രത്നച്ചുരുക്കം താഴെ പറയുന്ന നബിവചനങ്ങളിൽ കാണാം. “നിശ്ചയം ഇബ്റാഹീം നബി(അ)യുടെ സന്തതികളിൽ നിന്ന് ഇസ്മാഇൗലിനേയും(അ) ഇസ്മാഇൗലിന്റെ(അ) സന്തതികളിൽ കിനാനത്ത് സന്തതികളേയും അദ്ദേഹത്തിന്റെ സന്തതികളിൽ ഖുറൈശിനേയും ഖുറൈശികളിൽ ഹാശിം സന്തതികളേയും അവരിൽ നിന്ന് എന്നേയും അല്ലാഹു തെരെഞ്ഞെടുത്തു.’ (മുസ്ലിം)

അറേബ്യൻ ഗോത്രങ്ങളിൽ ഉന്നതരായ ഖുറൈശി തറവാട്ടിൽ സർവ ശ്രേഷ്ഠ കുടുംബമായ ഹാശിം സന്തതികളിൽ അബ്ദുൽ മുത്ത്വലിബിന്റെ മകനായ അബ്ദുല്ലയുടെയും ബനൂസഹ്റ തറവാട്ടിലെ അംഗമായ വഹബിന്റെ പുത്രി ആമിനയുടേയും മകനായി ക്രിസ്താബ്ദം 571 റബീഉൽ അവ്വൽ 12 ന് തിങ്കളാഴ്ചയുടെ പ്രഭാതത്തിൽ വിശുദ്ധ മക്കയിലെ അബൂ ത്വാലിബിന്റെ വസതിയിൽ നബി(ﷺ) ഭൂജാതനായി. അബ്ദുർറഹ്മാനുബ്നു ഒൗഫിന്റെ മാതാവ് ശിഫാഅ് ബീവിക്കാണ് നബി(ﷺ) യുടെ പ്രസവമെടുക്കാൻ ഭാഗ്യം സിദ്ധിച്ചത്. പിതാവ് അബ്ദുല്ലയുടെ ഭൃത്യയായിരുന്ന ബറക എന്ന പേരുള്ള ഉമ്മു അയ്മനാണ് ശിശുവിനെ പരിപാലിച്ചത്. സാധാരണ ശിശുക്കളിൽ നിന്നും വ്യത്യസ്തമായ ചില അത്ഭുതങ്ങൾ പ്രകടിപ്പിച്ചു കൊണ്ടാണ് നബി(സ) പിറന്നു വീണത്. ചേലാകർമം ചെയ്യപ്പെട്ടിരുന്നു, പൊക്കിൾ കൊടി മുറിക്കപ്പെട്ടിരുന്നു, സുറുമ എഴുതപ്പെട്ടിരുന്നു. അനസ്(റ) വിൽ നിന്നും ഇബ്നു അസാക്കിർ ഉദ്ധരിച്ചിട്ടുള്ള ഒരു ഹദീസിൽ ഇത് പ്രസ്താവിച്ചിട്ടുണ്ട്. “ചേലാ മുറിക്കപ്പെട്ട നിലയിൽ ഞാൻ പിറന്നത് അല്ലാഹു എനിക്ക് ചെയ്ത ആദരവാണ്. എന്റെ ലൈംഗികാവയവം ആരും  കാണാതിരിക്കാൻ. നബി(ﷺ)യുടെ കുടുംബം, കുടുംബ മഹിമ, ജനനം, ജനന തിയ്യതി, സ്ഥലം, സമയം തുടങ്ങിയ സകല കാര്യങ്ങളും ആധികാരികമാണെന്ന് ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്നു.

തിരുനബി(ﷺ)യുടെ ജനനം അബൂത്വാലിബിന്റെ ഭവനത്തിന്റെ നാല് ഭിത്തികൾക്കുള്ളിൽ ആരുമറിയാത്ത രഹസ്യമായിരുന്നില്ല. പ്രത്യുത, ലോകത്തെ വിസ്മയിച്ച അത്ഭുതങ്ങൾ കാണിച്ചുകൊണ്ടാണ് നബി(ﷺ) ഭൂജാതനായത്. പ്രസവിച്ച ഉടനെ ഉമ്മ ആമിനാ ബീവി(റ) പിതാമഹനായ അബ്ദുൽ മുത്ത്വലിബിനെ വിളിപ്പിച്ചു. കഅ്ബ പ്രദക്ഷിണം ചെയ്തിരുന്ന അദ്ദേഹം ഒാടിയെത്തി. “താങ്കളുടെ പൗത്രനായി ഒരത്ഭുത ശിശു പിറന്നിരിക്കുന്നു.’ അകത്ത് നിന്ന് ഉമ്മ വിളിച്ചു പറഞ്ഞു. അബ്ദുൽ മുത്ത്വലിബിന്റെ മുഖത്ത് ജിജ്ഞാസ. ഒരാന്തലോടെ അദ്ദേഹം ചോദിച്ചു: “പൂർണ ശിശുവല്ലേ?’, അതേ കുഴപ്പമൊന്നുമില്ല, സുജൂദിൽ വീണു കൊണ്ടാണ് കുട്ടി ഭൂജാതനായത്. പിന്നെ ശിരസ്സും രണ്ടു വിരലുകളും ആകാശത്തേക്കുയർത്തുകയും ചെയ്തു. ആമിനാ ബീവി(റ) പറഞ്ഞു. സന്തോഷ പുളകിതനായ അബ്ദുൽ മുത്ത്വലിബ് കുഞ്ഞിനേയും എടുത്ത് കഅ്ബ ത്വവാഫ് ചെയ്തു. ശേഷം മുഹമ്മദ് എന്ന് നാമകരണം ചെയ്തു. മക്കയിലെ ഇൗ ജനനം പല ദേശങ്ങളിലും രാജ കൊട്ടാരങ്ങളിലും തൽസമയം ഞെട്ടലുണ്ടാക്കി. കുഫ്റിന്റെ കോട്ടകൊത്തളങ്ങളിലെ വിഗ്രഹങ്ങൾ തലകുത്തി വീണു. പേർഷ്യയിലെ കിസ്റാ കൊട്ടാരം പ്രകമ്പനം കൊണ്ടു. കമ്പനത്തിൽ 14 ഗോപുരങ്ങൾ തകർന്നുവീണു. ഒരു സഹസ്രാബ്ദമായി കെടാതെ കത്തിനിൽക്കുകയും ആരാധിക്കുകയും ചെയ്തിരുന്ന അഗ്നികുണ്ഡം കെട്ടടങ്ങി. സാവാ, ത്വബരിയ്യ തടാകങ്ങൾ ഒരിറ്റു വെള്ളമില്ലാതെ വറ്റിവരണ്ടു. ഒരു പ്രഭാതത്തിന്റെ വിടർച്ചയിൽ സംഭവിച്ച ഇൗ അത്യത്ഭുതങ്ങൾ ജനങ്ങളെ സ്തബ്ധരാക്കി. ഇതെന്താണ് സംഭവമെന്ന് അവർ ആശ്ചര്യത്തോടെ അന്വേഷിക്കാൻ തുടങ്ങി. തൗഹീദിന്റെ വാഹകനും വിഗ്രഹാരാധനയുടെ നിർമാർജകനുമായി വരാനിരിക്കുന്ന ഒരു പ്രവാചകന്റെ ജനനം മക്കയിൽ നടന്നതാണ് കാരണമെന്ന് അവർക്ക് ബോധ്യമായി. കാലം ആ തിരുപ്പിറവിക്ക് സാക്ഷിയായി. മൂന്നു സഹസ്രാബ്ദങ്ങളിലധികം ലോകത്തെ വിറപ്പിച്ചു നിർത്തിയ പേർഷ്യൻ ഭരണകൂടം തകർന്നുവീണു. ഇസ്ലാമിലെ രണ്ടാം ഖലീഫ ഉമർ(റ) വിന്റെ ഭരണ കാലത്ത് ഹിജ്റ 16ാം വർഷം മുസ്ലിം സൈന്യം സഅ്ദു ബ്നു അബീ വഖാസിന്റെ നേതൃത്വത്തിൽ പേർഷ്യാ സാമ്രാജ്യത്വത്തിന്റെ തലസ്ഥാനമായ മദാഇൻ പട്ടണം കീഴടക്കുകയും ഇസ്ലാമിന്റെ സുവർണ പതാക പാറിക്കുകയും ചെയ്തു. തിരുനബി(ﷺ)യുടെ പിറവി സമയത്ത് തകർന്നു വീണ ഗോപുരങ്ങളുടെ ഇടയിൽ നിന്ന് സഅ്ദ്(റ) സുബ്ഹ് ബാങ്ക് കൊടുത്തു.

നബി(ﷺ) ഗർഭസ്ഥ ശിശുവായിരിക്കെ ശാമിൽ നിന്ന് കച്ചവടം കഴിഞ്ഞ് മടങ്ങി വരുമ്പോൾ പിതാവ് അബ്ദുല്ല(റ) രോഗബാധിതനാകുകയും അമ്മാവൻമാരായ ബനൂനജ്ജാർ കുടുംബത്തിൽ വിശ്രമിക്കാനിറങ്ങുകയും ചെയ്തു. രോഗം മൂർച്ഛിച്ച് അവിടെ വെച്ച് അദ്ദേഹം മരണമടഞ്ഞു. പിതാവിന്റെ അഭാവത്താൽ ശിശുവിന്റെ സകല പരിപാലനവും നടത്തിയിരുന്നത് പിതാമഹനായ അബ്ദുൽ മുത്തലിബായിരുന്നു. നവജാത ശിശുക്കൾക്ക് കുറച്ച് ദിവസം മാതാവ് മുലയൂട്ടുകയും പിന്നീട് ഉത്തമരായ ഗ്രാമീണ സ്ത്രീകളെ ഏൽപിക്കുകയും ചെയ്യുന്ന പതിവ് അറബികൾക്കിടയിലുണ്ടായിരുന്നു. അതനുസരിച്ച് പല സ്ത്രീകളും അവിടെയെത്തി. കുഞ്ഞിനെ മൂലയൂട്ടാൻ കിട്ടണമെന്ന അത്യാഗ്രഹത്തോടെ അവർ കുഞ്ഞിനു പാലു കൊടുത്തു നോക്കി. പക്ഷെ ആരുടേയും അമ്മിഞ്ഞപ്പാൽ കുട്ടി സ്വീകരിച്ചില്ല. അവസാനം സഅദിയ്യാ വംശജയായ ഹലീമ ബീവി കുഞ്ഞിനെ പാലൂട്ടി. സാഹിത്യത്തിലും സംസ്കാരത്തിലും മുലയൂട്ടു കർമത്തിലും അറിയപ്പെട്ടവരായിരുന്നു സഅദിയ്യാ വംശം. ഹലീമാ ബീവിയെ കുഞ്ഞ് സ്വീകരിച്ചു. ശിശുവിനെ ഹലീമാ ബീവിയുടെ ഗ്രാമത്തിലേക്ക് കൊണ്ടു പോയി. പട്ടണത്തെ അപേക്ഷിച്ച് ഗ്രാമീണ അന്തരീക്ഷത്തിൽ ശുദ്ധവായുവും ശുദ്ധപ്രകൃതിയും നല്ല സംസ്കാരവും കുഞ്ഞുങ്ങളിൽ സ്വാധീനം ചെലുത്തും. ഭാഷാ സ്ഫുടത സംസാരത്തെ സ്വാധീനിക്കും. ഇത്തരം ഗുണമേന്മക്കു വേണ്ടിയാണ് അറബികൾ അവരുടെ ശിശുക്കളെ ഗ്രാമങ്ങളിലേക്കയച്ചിരുന്നത്.

തിരുനബി(ﷺ)യുടെ ആഗമനത്തോടെ ഹലീമാ ബീവിയുടെ വീട്ടിൽ എെശ്വര്യത്തിന്റെ ലക്ഷണങ്ങൾ കണ്ടു. വിഭവ സമൃദ്ധിയും എെശ്വര്യവും കടന്നുവന്നു, അകിടൊട്ടി നിന്നിരുന്ന വൃദ്ധയായ ഒട്ടകം സമൃദ്ധമായി പാൽ ചുരത്താൻ തുടങ്ങി. ശിശുവാകട്ടെ ചുറുചുറുക്കുള്ള ബാലനായി വളർന്നു. സാധാരണ ശിശുക്കളിൽ നിന്നും വ്യത്യസ്തമായി പ്രായത്തിന് മുമ്പേ തന്നെ നടക്കാനും ഒാടാനും സംസാരിക്കാനും തുടങ്ങി. ബനൂസഅദിയ്യ് കുടുംബത്തിലെ ആർക്കെങ്കിലും വല്ല രോഗവും വന്നാൽ ശിശുവായിരുന്ന നബി(ﷺ) യുടെ കൈകൾ കൊണ്ട് തടവിയിരുന്നു. തത്ഫലമായി അല്ലാഹു രോഗം സുഖപ്പെടുത്തുമായിരുന്നു. ബനൂ സഅദിലെ ശൈശവം അഭിമാന പൂർവം നബി(ﷺ) അനുചരന്മാരോട് പറയാറുണ്ടായിരുന്നു. “ഞാൻ നിങ്ങളിൽ ഉത്തമനായ അറബിയും ഖുറൈശിയുമാകുന്നു. ബനൂ സഅദിൽ നിന്ന് മുല കുടിച്ചു വളർന്നവനാണ് ഞാൻ”. മുലകുടി മാറിയിട്ടും മക്കയിലേക്ക് തിരിച്ച് പോകാതെ നാലു വർഷം ഹലീമ ബീവിയുടെ വീട്ടിൽ തന്നെയാണ് നബി(ﷺ) വളർന്നത്.

മുലകുടി ബന്ധത്തിലെ മാതൃ, പിതൃ ബന്ധങ്ങൾക്ക് ഇസ്ലാം രക്തബന്ധത്തിന് സമാനമായ പരിഗണന നൽകുന്നുണ്ട്. പാലൂട്ടിയ സ്ത്രീ ശിശുവിന്റെ മാതാവും സ്ത്രീയുടെ ഭർത്താവ് ശിശുവിന്റെ പിതാവും സ്ത്രീയുടെ കുട്ടികൾ ശിശുവിന്റെ സഹോദര സഹോദരിമാരുമാകും. അതിനാൽ ശിശുവും സ്ത്രീയുടെ സന്താനങ്ങളുമായി വിവാഹ ബന്ധം നിഷിദ്ധമാകും. മുലകുടി പ്രായമായ രണ്ട് വയസ്സിനുള്ളിൽ ഒരു സ്ത്രീയുടെ മുലപ്പാൽ അഞ്ചു തവണ ശിശുവിന്റെ ഉദരത്തിലെത്തുന്നതോടെ മുലകുടി ബന്ധം സ്ഥാപിതമാകും. ഉമ്മമാരെ എങ്ങനെ ബഹുമാനിക്കപ്പെടണമെന്ന് പഠിപ്പിക്കാൻ ഹലീമാ ബീവിയുമായുള്ള ഉറ്റബന്ധം നബി(സ) ഉപയോഗപ്പെടുത്തിയിട്ടുണ്ട്. നബി(ﷺ)യെ വളർത്തിയതിന്റെ അനുഗ്രഹം കാരണം ഹലീമാ ബീവിക്കും കുടുംബത്തിനും ഇസ്ലാം പുൽകാനുള്ള മഹാഭാഗ്യവും സിദ്ധിച്ചു.

നബി(ﷺ) വളർന്ന് വലുതായി. ഖദീജാ ബീവി(റ)യുമായുള്ള വിവാഹവും കഴിഞ്ഞു. വിവരങ്ങളെല്ലാം അറിഞ്ഞപ്പോൾ താൻ പോറ്റിവളർത്തിയ മുത്തുമോനെയൊന്ന് കാണണമെന്ന് ഹലീമാ ബീവിക്ക് ആഗ്രഹമുണ്ടായി. അവർ മക്കയിലെ ഖദീജാ ബീവി(റ)യുടെ അടുത്തെത്തി. നബി(ﷺ) പോറ്റുമ്മയെ ആദരവോടും സ്നേഹത്തോടും സ്വീകരിക്കുകയും സൽക്കരിക്കുകയും 40 ആടുകളെ സമ്മാനിക്കുകയും ചെയ്തു. പിൽക്കാലത്ത് ഹുനൈൻ യുദ്ധ വേളയിൽ നബിയും സ്വഹാബികളും ഇരിക്കുന്നതിനിടയിലേക്ക് ഹലീമാ ബീവി കടന്നു വന്നു. നബി തിരുമേനി(ﷺ) എഴുന്നേറ്റു നിന്നു. പരവതാനി വിരിച്ചു ആ ഉമ്മയെ സ്വീകരിച്ചു. പെറ്റുമ്മയായ ആമിനാ ബീവി(റ)യെ ബഹുമാനിച്ച് ലോകത്തിന് മാതൃക കാട്ടാൻ നബി(ﷺ)ക്ക് അവസരം ലഭിച്ചില്ലല്ലോ?  ആ ദു:ഖം ഹലീമാ ബീവിയിലൂടെ പരിഹരിക്കാൻ നബി(ﷺ) ക്ക് സാധിച്ചു.

ആറാം വയസ്സിലാണ് നബി(ﷺ) ആദ്യമായി നാടുവിട്ടു പോകുന്നത്. ഉമ്മയോടൊത്ത് മദീനയിലേക്കായിരുന്നു ആ യാത്ര. ബനൂ നജ്ജാറുകാരായ കുടുംബങ്ങളേയും മരണപ്പെട്ടുപോയ ഉപ്പയുടെ ഖബറിടവും സന്ദർശിക്കാനുമായിരുന്നു യാത്ര. ഒരു മാസത്തെ മദീനാ വാസത്തിനു ശേഷം തിരിച്ചു വരുമ്പോൾ ആമിനാ ബീവി(റ)  നബിയേ വിട്ടു പോയി. ബദ്റിനടുത്ത അബവാഅ് എന്ന പ്രദേശത്ത് വെച്ചായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന ഉമ്മു എെമൻ എന്ന പരിചാരികയോടൊത്ത് നബി(ﷺ)മക്കയിൽ തിരിച്ചെത്തി. ഇതോടെ നബി തിരുമേനി(ﷺ) പൂർണമായും അനാഥനായി. പക്ഷെ, അനാഥത്വത്തിന്റെ മുറിപ്പാടുകളോ ദുരിതങ്ങളോ നബി(ﷺ) അനുഭവിക്കേണ്ടി വന്നില്ല. പിതാമഹനായ അബ്ദുൽ മുത്ത്വലിബിന്റെ സംരക്ഷണത്തിൽ സന്തോഷവാനായി നബി(ﷺ) വളർന്നു. രണ്ട് വർഷം കഴിഞ്ഞപ്പോൾ അബ്ദുൽ മുത്ത്വലിബും മരണപ്പെട്ടു. അന്നു നബി(ﷺ)ക്ക് എട്ട് വയസ്സ് പ്രായം. പിതാമഹനെ കിടത്തിയ കട്ടിലിനു പിന്നിൽ നിന്ന് നബി(ﷺ) തേങ്ങിത്തേങ്ങിക്കരഞ്ഞു.

69 Replies to “തിരുനബി(ﷺ) അനുപമ വ്യക്തിത്വം : ഡൈലി ക്വിസ് ആർട്ടിക്കിൾ (ദിവസം #1)”

  1. *ما شاء الله*💗💗💗

    *الحَمْدُ ِلله*💓💓💓

    ✨🌟✨🌟✨🌟🌟🌟✨🌟🌟⭐✨🌟🌟⭐🌟

  2. ഇതിൽ നമുക്ക് അറിയില്ലാത്ത മുഹമ്മദ് നബി സല്ലല്ലാഹു അലൈവസല്ലമയുടെ പരമ്പരയെ പറ്റി അ റി യ്യാൻ പറ്റി

  3. Maasha Allah….. Valare nalla lekhanam…. Puthiya Pala karyangalum ariyan kazhinju. Alhamdulillah

  4. നമ്മുടെ മുത്തു നബി (സ ) യുടെ ചരിത്രം ഒന്നുകൂടി മനസിലാക്കാൻ
    ഭാഗ്യം കിട്ടി .. അല്ഹമദ്ലില്ലാഹ്.. 🤲🤲

  5. Masha Allahh… പുതിയ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു… Oormayil എപ്പോഴും നിൽക്കാൻ കഴിയുന്ന വരികള്‍… ALHAMDULILLAH😊

  6. ماشاء الله🌷
    വളരെ നല്ല ലേഖനം
    നബ(സ)തങ്ങളുടെ ചരിത്രം കൂടുതൽ അറിയാൻ സാധിക്കുന്നു

Comments are closed.