തിരുനബി(ﷺ) അനുപമ വ്യക്തിത്വം : ഡൈലി ക്വിസ് ആർട്ടിക്കിൾ (ദിവസം #2)

യൗവനത്തിൽ സാമൂഹിക പ്രവർത്തനങ്ങളിലും ആതുര ശുശ്രൂഷയിലും ഇടയവൃത്തിയിലും ഏർപെട്ടിരുന്നു. സേവന സന്നദ്ധനും സത്യസന്ധനുമായ ഒരു ചെറുപ്പക്കാരൻ എന്ന സൽപേരിനുടമയായിരുന്നു. എന്നാൽ ദിവ്യത്വമോ പ്രവാചകത്വ പദവിയോ അവകാശപ്പെട്ടിരുന്നില്ല. 40 വയസ്സിനോടടുത്തപ്പോൾ പ്രവാചകത്വ നിയോഗത്തിന്റെ ചില സൂചനകൾ പ്രകടമാകാൻ തുടങ്ങി. വഴിയോരങ്ങളിലെ ശിലകളും വൃക്ഷങ്ങളും നബിക്ക് സലാം പറയുന്നു. അവിടുന്ന് അഭിവാദ്യ ശബ്ദങ്ങൾ കേൾക്കും, തിരിഞ്ഞു നോക്കുമ്പോൾ ആളെ കാണുകയില്ല (മുസ്ലിം). അപ്രകാരം നിരന്തരം സ്വപ്ന ദർശനങ്ങളുമുണ്ടായി. ആറുമാസക്കാലം നീണ്ടുനിന്ന ഇൗ സ്വപ്നങ്ങൾ ഒാരോന്നും പ്രഭാതം കണക്കെ പുലർന്ന സത്യങ്ങളായിരുന്നു. ദിവ്യസന്ദേശത്തിന്റെ ആമുഖമായിരുന്നു ഇവ. ദൈവ ദൂതൻമാരുടെ സ്വപ്നങ്ങൾ ദിവ്യ സന്ദേശങ്ങളാണ്. തുടർന്നുള്ള നാളുകളിൽ ജനങ്ങളിൽ നിന്ന് അകന്നു ഏകാന്തനായി ആരാധനയാൽ കഴിയണമെന്ന ആഗ്രഹമുണ്ടായി. മക്കയുടെ സമീപം ജബലുന്നൂർ എന്ന പർവത ശിഖിരത്തിലുള്ള ഹിറാ ഗുഹയിൽ പോയി തിരുനബി ഏകാന്തവാസം തുടങ്ങി. അത്യാവശ്യത്തിനുള്ള ഭക്ഷണം കൂടെ കൊണ്ടുപോകും. ഭക്ഷണവുമായി ബീവി ഖദീജ അവിടെ സന്ദർശിച്ചു കൊണ്ടിരുന്നു.

റമളാൻ 17ന് തിങ്കളാഴ്ച മാലാഖയായ ജിബ്രീൽ പ്രത്യക്ഷപ്പെട്ടു. “വായിക്കൂ..’ എന്ന് നബിയോട് കൽപ്പിച്ചു. ഞാൻ വായന അറിയുന്ന ആളല്ല എന്ന് നബി മറുപടി പറഞ്ഞു. ജിബ്രീൽ നബിയെ മുറുകെ പുണർന്ന ശേഷം. വീണ്ടും ആജ്ഞ: “വായിക്കുക’ തിരുനബി ആദ്യമറുപടി ആവർത്തിച്ചു. മൂന്നു തവണ ആജ്ഞയും മറുപടിയും ആവർത്തിച്ചതിന് ശേഷം ഖുർആന്റെ ആദ്യ വചനങ്ങൾ ജിബ്രീൽ ഒാതിക്കേൾപ്പിച്ചു.

സൃഷ്ടിച്ചവനായ താങ്കളുടെ രക്ഷിതാവിന്റെ നാമത്തിൽ വായിക്കുക. മനുഷ്യനെ അവൻ രക്ത പിണ്ഡത്തിൽ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. വായിക്കുക, താങ്കളുടെ റബ്ബ് അത്യുദാരനാകുന്നു. അവൻ പേന കൊണ്ട് എഴുത്ത് പഠിപ്പിച്ചവനാണ്. തനിക്കറിയാത്തത് അവൻ മനുഷ്യനെ പഠിപ്പിച്ചിരിക്കുന്നു.’ വിശുദ്ധ ഖുർആനിലെ 96-ാം അദ്ധ്യായത്തിലെ 5 വരെയുള്ള സൂക്തങ്ങൾ മാലാഖ നബിക്ക് പഠിപ്പിച്ചു കൊടുത്തു. ദിവ്യബോധനത്തിന്റെ ആരംഭമായിരുന്നു അത്. ഖുർആൻ അവതരണത്തിന്റെ തുടക്കവും. കൃത്യമായി പറഞ്ഞാൽ 40 വയസ്സും 6 മാസവും 5 ദിവസവും പ്രായമായിരുന്നു തിരുനബിക്കന്ന്. മാലാഖയെ കണ്ടു ഭയപ്പെട്ട നബിക്ക് പനി ബാധിച്ചു. സങ്കടത്തോടെ ഖദീജ ബീവിയെ സമീപിച്ചു. ഖദീജ ബീവി സാന്ത്വനപ്പെടുത്തി.

എഴുതാനും വായിക്കാനുമുള്ള ആഹ്വാനമാണ് ഖുർആന്റെ ആദ്യാവതരണത്തിൽ അല്ലാഹു നൽകിയിരിക്കുന്നത്. മുസ്ലിം ലോകം ഇൗ ആഹ്വാനം ഗതകാലങ്ങളിൽ ചെവി കൊണ്ടിട്ടുണ്ട്. അവർ വിജ്ഞാനത്തിന്റെ കൈത്തിരികളുമായി ലോകം മുഴുവൻ കറങ്ങി. ധാരാളം പഠിച്ചു. സകല ശാസ്ത്ര കലകളിലും കടന്നെത്തി. ആഴത്തിലുള്ള വിജ്ഞാനം സമ്പാദിച്ചു. അന്ത്യനാൾ വരെ വരുന്ന തലമുറകൾക്ക് പഠിക്കാനും പകരാനുമുതകുന്ന വിധം ലക്ഷക്കണക്കിന് ഗ്രന്ഥ രചനകൾ നടത്തി. വിവിധ ശാസ്ത്ര കലകൾക്ക് പുറമെ മതവിഷയങ്ങളിലും അവർ അവഗാഹം നേടി. വിശുദ്ധ ഖുർആനിന്റെ വ്യാഖ്യാനങ്ങൾ തന്നെ അനേകം കപ്പലുകളിൽ കയറ്റാൻ മാത്രം ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടു.

എന്തു വായിക്കണമെന്നത് കൂടി ഖുർആനിന്റെ ആദ്യാഹ്വാനത്തിലുണ്ട്. നേർമാർഗം വിട്ട് വക്ര വഴികളിലേക്കു നയിക്കുകയോ വക്ര ബുദ്ധി ഉണ്ടാക്കുകയോ ചെയ്യുന്ന സാഹിത്യങ്ങൾ വായിക്കരുത്. വായന ദൈവീക അനുഗ്രഹമാണ്. ദൈവീക നാമം ചൊല്ലി വായിക്കാൻ പറ്റുന്നത് മാത്രമേ വായനക്കു വേണ്ടി തെരഞ്ഞെടുക്കാൻ പാടുള്ളൂ.

നാൽപ്പത് നാളത്തെ ഇടവേളക്കു ശേഷം വീണ്ടും ഖുർആൻ അവതരിച്ചു. തുടർന്നങ്ങോട്ട് 23 സംവത്സരങ്ങൾ കൊണ്ട് സാഹചര്യങ്ങൾക്കും സന്ദർഭത്തിനനുസൃതവുമായി അവതീർണമായതാണ് വിശുദ്ധ ഖുർആൻ ദൈവീക നിയമങ്ങളുടെ വിവരണവും ഉദ്ദേശ്യ ലക്ഷ്യങ്ങളും വിവരിക്കുന്നതിനാണ് തിരുനബിയെ അല്ലാഹു അയച്ചിട്ടുള്ളത്. തന്റെ ദൗത്യനിർവഹണത്തിന് താമസം വിന മുന്നിട്ടിറങ്ങണമെന്ന് തിരുനബി ദൃഢനിശ്ചയം ചെയ്തു. കാണുന്ന സകല ചരാചരങ്ങളേയും ഇൗശ്വരൻമാരാക്കി ആരാധിച്ച് കൊണ്ടിരിക്കുന്നവരെ ഏക ദൈവ വിശ്വാസത്തിലേക്ക് നയിക്കുന്ന ശ്രമകരമായ കൃത്യമാണ്. തന്ത്രങ്ങളാവിഷ്കരിച്ച് മാത്രമേ പ്രബോധനത്തിനിറങ്ങാൻ സാധിക്കുകയുള്ളൂ. അതിനാൽ ആദ്യം തന്റെ സ്നേഹിതൻമാർ, ഭാര്യ, അുടത്ത കുടുംബങ്ങൾ എന്നിവരോട് രഹസ്യമായി പ്രബോധനം നടത്തി. ഏകനായ അല്ലാഹുവിൽ വിശ്വസിക്കണമെന്നും പരദൈവങ്ങളെ ഉപേക്ഷിക്കണമെന്നും അല്ലാഹുവിന്റെ ദൂതനാണ് താനെന്നും അവരെ ഉപദേശിച്ചു. സംശയ ലേശമന്യേ അവർ അത് വിശ്വസിച്ചു. അബൂബക്കർ സിദ്ധീഖ് (റ), ഖദീജ (റ), അലി (റ), സൈദ് (റ) തുടങ്ങിയവർ ആദ്യകാല വിശ്വാസികളിൽ പെടുന്നു. മൂന്നു വർഷം നീണ്ടു നിന്നു രഹസ്യമായ ഇൗ പ്രബോധനം. ഖുറൈശീ കുടുംബത്തിലെ ഒട്ടുമുക്കാൽ ഭവനങ്ങളിലും തൗഹീദിന്റെ വെള്ളി വെളിച്ചം കടന്നു ചെന്നു. അതോടെ പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കുന്നതിന് ഒരു കേന്ദ്രം  ആവശ്യമായി വന്നു. അർഖം സ്വഹാബിയുടെ വസതി അതിനായി തെരെഞ്ഞെടുത്തു. വിശ്വാസികൾ അവിടെ ഒത്തു കൂടുകയും ഖുർആൻ പാരായണം ചെയ്യുകയും ചെയ്തു വന്നു. ഖുറൈശീ വര്യന്മാർ ഇൗ വാർത്ത ഞെട്ടലോടെ ശ്രവിച്ചു കൊണ്ടിരുന്നു. വിശ്വാസികളെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കാൻ തുടങ്ങി. എതിർപ്പുകൾ വിലപ്പോകാതെ വന്നപ്പോൾ പീഢനങ്ങൾ തുടങ്ങി. ക്രൂരവും നിഷ്ഠൂരവുമായ മർദനമുറകൾക്ക് ആദ്യകാല വിശ്വാസികളായ അബൂബക്കർ(റ), അബ്ദുല്ലാഹി ബ്നു മസ്ഉൗദ്(റ) ബിലാൽ (റ), ഉസ്മാനുബ്നു അഫ്ഫാൻ (റ), അബൂ ദർറ് (റ), ഖാലിദ്ബ്നു സഇൗദ് (റ) എന്നിവർ വിധേയരായി. അമ്മാർ തന്റെ പിതാവ് യാസിർ, മാതാവ് സുമയ്യ(റ) എന്നിവരെ ചുട്ടുപഴുത്ത കൽഭൂമിയിൽ കിടത്തി ക്രൂരമായി പീഡിപ്പിച്ചു. ഉസ്മാനു ബ്നു അഫ്ഫാനെ കെട്ടിയിട്ടു മർദ്ധിച്ചു. പീഢനങ്ങൾക്ക് മുമ്പിൽ പതറാതെ ഉറച്ചു നിന്ന ശിഷ്യ വിശ്വാസികളെ നോക്കി നെടുവീർപ്പിടാനേ തിരുനബിക്ക് കഴിഞ്ഞുള്ളൂ. ക്ഷമിക്കൂ, പരലോകത്ത് നിങ്ങൾക്ക് പ്രതിഫലം ലഭിക്കും എന്നിങ്ങനെ അവരെ ആശ്വസിപ്പിച്ച് കൊണ്ടിരുന്നു. തിരുനബിയേയും അനുചരൻമാരേയും പിന്തിരിപ്പിക്കുന്നതിന് വേണ്ടി ഖുറൈശികൾ നബിയുടെ സംരക്ഷകനായ അബൂത്വാലിബിനെ അവർ സമീപിച്ചു കൊണ്ടു പറഞ്ഞു. “പൂർവികമായി നാം ആരാധിച്ച് കൊണ്ടിരിക്കുന്ന കുല ദൈവങ്ങളെ മുഹമ്മദ് തിരുത്താൻ ശ്രമിക്കുകയാണ്. അതിനാൽ താങ്കളിടപെട്ട് മുഹമ്മദിനെ പിന്തിരിപ്പിക്കണം. മുഹമ്മദിന് എന്താണവശ്യമെങ്കിൽ ഞങ്ങൾ അത് നിർവഹിച്ച് കൊടുക്കാം. തരുണികളെ വേണമോ അതു നൽകാം, അതോ മറ്റെന്തെങ്കിലുമാണെങ്കിൽ അതും.  വാർധക്യ സഹജമായ രോഗ ബാധിതനായി കിടക്കുന്ന അബൂത്വാലിബിനെ അവഗണിക്കാൻ നബിക്ക് കഴിഞ്ഞില്ലെങ്കിലും ഒരു പ്രഖ്യാപനം തിരുനബി പിതൃവ്യന്റെ സാന്നിദ്ധ്യത്തിൽ നടത്തുകയുണ്ടായി. “അല്ലാഹുവാണ് സാക്ഷി – പിതൃവ്യാ – എന്റെ വലതു കയ്യിൽ സൂര്യനും ഇടതു കയ്യിൽ ചന്ദ്രനെയും വെച്ചുതന്നാൽ പോലും എന്റെ പ്രബോധന വഴിയിൽ നിന്ന് എന്നെ പിന്തിരിപ്പിക്കാൻ സാധ്യമല്ല’. ഒടുവിൽ ഖുറൈശികൾ ഹജ്ജുവേളയിൽ നാനാ ഭാഗങ്ങളിൽ നിന്ന് വരുന്ന ജനങ്ങളെ ബോധവൽക്കരിക്കുന്നതിന് എന്ത് ചെയ്യണമെന്ന ഗൂഢാലോചന നടത്തി. സത്യ നിഷേധികളായ ഖുറൈശികൾ ഒത്തുകൂടിയ വേദിയിൽ വിവിധ അഭിപ്രായങ്ങൾ പൊന്തി വന്നു. ചിലർ പറഞ്ഞു ജോത്സ്യനാണെന്ന് പ്രഖ്യാപിക്കാം, ഭ്രാന്തനാണെന്ന് പറയാം – വേറെ ചിലരുടെ അഭിപ്രായം ജാല വിദ്യക്കാരനാണെന്ന് പ്രഖ്യാപിക്കാം എന്ന്.  അവസാനം പറഞ്ഞ അഭിപ്രായത്തിൽ ഉറച്ച് അവർ പിരിഞ്ഞു. എന്നാൽ അനേകം ഹാജിമാർക്കിടയിൽ നബിയുടെ കീർത്തി പ്രചരിക്കാൻ മാത്രമേ അതുപകരിച്ചുള്ളൂ.

51 Replies to “തിരുനബി(ﷺ) അനുപമ വ്യക്തിത്വം : ഡൈലി ക്വിസ് ആർട്ടിക്കിൾ (ദിവസം #2)”

    1. പുന്നാര നബിയെ കുറിച്ച് കൂടുതൽ അറിയുംതോറും അവിടത്തോടുള്ള മുഹബത് കൂടുന്നു നബിയെ……. ഈ സംരംഭത്തിനു പിന്നിൽ പ്രവൃത്തിക്കുന്ന എല്ലാവർക്കും അർഹമായ പ്രതിഫലം അള്ളാഹു നൽകട്ടെ…. ആമീൻ.

  1. Masha allah..
    ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന ഓരോരുത്തരോടും നന്ദി അറിയിക്കുന്നു..
    നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ

Comments are closed.