തിരുനബി(ﷺ) അനുപമ വ്യക്തിത്വം : ഡൈലി ക്വിസ് ആർട്ടിക്കിൾ (ദിവസം #7)

നബി(ﷺ) ആരെയും തെറ്റിദ്ധരിക്കുകയോ തെററിദ്ധരിപ്പിക്കുകയോ ചെയ്യാറില്ല. ആര്‍ക്കെങ്കിലും വല്ലസംശയവും ഉണ്ടായാല്‍ ഉടനെ ശരിയായ വിശദീകരണം നല്‍കി  സംശയം നീക്കുമായിരുന്നു. കൂടുതല്‍ സമരാര്‍ജിത സമ്പത്തു മുസ്‌ലിംകള്‍ക്ക് ലഭിച്ച യുദ്ധമായിരുന്നു ഹിജ്‌റഃ എട്ടാം വര്‍ഷം ശവ്വാല്‍ മാസത്തില്‍ നടന്ന ഹുനൈന്‍ യുദ്ധം. സമരാര്‍ജജിത സമ്പത്ത് വിതരണം ചെയ്തപ്പോള്‍ നവമുസ്‌ലിംകളായ ഖുറൈശികള്‍ക്കും മററു ചില അറബികള്‍ക്കും തിരുമേനി(ﷺ) വളരെ ഉദാരമായി കൊടുത്തതില്‍ മദീനക്കാരായ ചിലര്‍ക്ക് ചെറിയ അനിഷ്ടം തോന്നി. ഉടനെ നബി(ﷺ) മദീനക്കാരായ അന്‍സ്വാറുകളെ ഒരിടത്ത് ഒരുമിച്ചു കൂട്ടി വിശദീകരണ പ്രഭാഷണം നടത്തി. നവമുസ്‌ലിംകളെ മാനസികമായി ഇണക്കുന്നതിനുവേണ്ടി മാത്രമാണ് അവര്‍ക്ക് നിര്‍ലോഭമായി നല്‍കിയതെന്നും സ്വജനപക്ഷപാതത്തിന്റെ യാതൊരു ലാഞ്ചനയും അതിലില്ലെന്നും വ്യക്തമാക്കുന്നതായിരുന്നു ആ പ്രസംഗം. ഹ്രസ്വമെങ്കിലും ഹൃദയാഹാരിയായിരുന്നു ആ പ്രസംഗം. അന്‍സ്വാറുകളെ അതു കരയിപ്പിക്കുകയുണ്ടായി (ദലാഇലുന്നുബുവ്വ-ബൈഹഖി 5/177).

വിശന്നുവലഞ്ഞ ഘട്ടത്തില്‍പ്പോലും കൂട്ടുകാരെ ഒഴിവാക്കി സദ്യ ഉണ്ണുന്ന പതിവ് പ്രവാചകർ(ﷺ)ക്കുണ്ടായിരുന്നില്ല. ഹിജ്‌റഃ അഞ്ചാം വര്‍ഷം ഖന്‍ദഖ് യുദ്ധത്തിന്റെ മുന്നോടിയായി മദീനയുടെ വടക്കുഭാഗത്ത് കിടങ്ങ് കുഴിക്കുന്ന ജോലിയില്‍ നബി(ﷺ)യും അനുയായികളും വ്യാപൃതരായപ്പോള്‍ തിരുമേനി(ﷺ)യുടെ ഒട്ടിയവയര്‍ കണ്ടു സങ്കടപ്പെട്ട ജാബിര്‍ (റ) വീട്ടില്‍ ചെന്നു വല്ലതുമുണ്ടോ  എന്നന്വേഷിച്ചു. ഒരു സാഅ് യവവും ഒരാട്ടിന്‍കുട്ടിയും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ജാബിര്‍(റ) ആടിനെ അറുത്തു. ഭാര്യ യവം പൊടിച്ചു. എന്നിട്ട് തിരുമേനി(ﷺ)യുടെ അടുത്തു വന്ന് ജാബിര്‍(റ) സ്വകാര്യമായി പറഞ്ഞു: ‘പ്രവാചകരേ, ഞങ്ങള്‍ ഒരാട്ടിന്‍കുട്ടിയെ അറുക്കുകയും ഒരു സ്വാഅ് യവം പൊടിച്ചുവെക്കുകയും ചെയ്തിട്ടുണ്ട്. അതേ ഞങ്ങളുടെയടുത്തുള്ളൂ. അത് കൊണ്ട് അങ്ങയും ഒപ്പം ഏതാനും വ്യക്തികളും മാത്രം വരിക’. തിരുമേനി ജാബിറിന്റെ ക്ഷണം സ്വീകരിച്ചു. പക്ഷേ പട്ടിണി കിടന്നദ്ധ്വാനിക്കുന്ന ആയിരത്തോളം വരുന്ന അനുയായികളെ അവിടെ നിര്‍ത്തി  സദ്യയുണ്ണുന്നത് തിരുമേനി(ﷺ)ക്കിഷ്ടമായിരുന്നില്ല. അവിടുന്ന് ഉറക്കെ വിളിച്ചു പറഞ്ഞു: ”ഓ കിടങ്ങ് ജോലിക്കാരേ, ജാബിര്‍ സദ്യ തയ്യാര്‍ ചെയ്തിട്ടുണ്ട്്. നിങ്ങള്‍ക്കെല്ലാം സ്വാഗതം.” പ്രവാചകരുടെ ഉദേശ്യം എല്ലാവരുടെയും വിശപ്പു തീര്‍ക്കുകയായിരുന്നു. അത് അല്ലാഹു നിറവേറ്റി. തിരുമേനി(ﷺ) ജനങ്ങള്‍ക്ക് മുമ്പേ വന്നു. എന്നിട്ടു ഗോതമ്പ് മാവിലും മാംസച്ചട്ടിയിലും വിശുദ്ധ ഉമിനീര്‍ ചേര്‍ത്തുകൊണ്ട് ബറകത്തിനായി പ്രാര്‍ഥിച്ചു. തിളച്ചുകൊണ്ടിരിക്കുന്ന ചട്ടിയില്‍ നിന്നു മാംസക്കറി വിളമ്പിക്കൊണ്ടേയിരുന്നു. ഗോതമ്പ് മാവ് കൊണ്ട് റൊട്ടി ചുട്ടുകൊണ്ടേയിരുന്നു. ആയിരത്തോളം പേര്‍ കഴിച്ചിട്ടും അവ രണ്ടിനും യാതൊരു കുറവും സംഭവിച്ചില്ല! (ബുഖാരി 4102, മുസ്‌ലിം 141).

അനീതിക്കെതിരെയുള്ള സമരം പ്രവാചകര്‍ക്കു(ﷺ) നേരത്തെ തന്നെ പ്രിയങ്കരമായിരുന്നു. ജാഹിലിയ്യാ കാലത്തു നീതിക്കു വേണ്ടി നടന്ന ഫുജാര്‍ യുദ്ധത്തിലും ഫുളൂല്‍ സഖ്യത്തിലും തിരുമേനി പങ്കെടുത്തിരുന്നു. നുബുവ്വത്തിനു ശേഷമുള്ള ജീവിതം അസത്യത്തിനും അനീതിക്കും അനാചാരത്തിനും അജ്ഞതക്കുമെതിരെയുളള സമരമായിരുന്നു. ആദര്‍ശപരമായ ശാന്തസമരം. ശാന്തിയും സമാധാനവും ഇഷ്ടപ്പെടാതെ വാളെടുത്തവര്‍ക്കെതിരെ ഗത്യന്തരമില്ലാതെ വന്നപ്പോള്‍ പ്രതിരോധത്തിനായി പ്രവാചകരും(ﷺ) വാളെടുത്തിട്ടുണ്ട്. തിരുമേനി(ﷺ) കേന്ദ്രത്തിലിരുന്നു അനുയായികളെ യുദ്ധത്തിനു വിടുകയായിരുന്നില്ല. പ്രത്യുത, അവര്‍ക്ക് നേതൃത്വം നല്‍കി യുദ്ധം നയിക്കുകയായിരുന്നു. അനുയായികള്‍ തോറ്റോടാന്‍ നിര്‍ബന്ധിതരായ അപൂര്‍വ സന്ദര്‍ഭങ്ങളിലും പ്രവാചകര്‍(ﷺ) സമരരംഗത്ത് ഉറച്ചുനിന്ന് ആയോധനം നടത്തിയത് ചരിത്ര പ്രസിദ്ധമാണ്. തക്കതായ പ്രതിബന്ധങ്ങള്‍ ഉള്ളപ്പോള്‍ മാത്രമാണ് നബി(ﷺ) പോകാതെ സൈന്യത്തെ നിയോഗിച്ചിട്ടുള്ളത്. ആ യുദ്ധയാത്രകള്‍ക്കു തന്നെ പലപ്പോഴും മദീനയുടെ അതിര്‍ത്തിവരെ പോയി യാത്രയയപ്പ് നല്‍കിയതു കാണാം.

വീട്ടുകാര്‍ക്കും നല്ലൊരു കൂട്ടുകാരനായിരുന്നു തിരുമേനി(ﷺ). വീട്ടു ജോലികളില്‍ ഒരു സാധാരണ അംഗത്തെപ്പോലെ സഹകരിക്കുകയും സഹായിക്കുകയും ചെയ്യുമായിരുന്നു. പ്രവാചകരുടെ(ﷺ) പ്രിയപത്‌നി  ആഇശ(റ)യോടു ചോദിക്കപ്പെട്ടു: ‘വീട്ടില്‍ അല്ലാഹുവിന്റെ പ്രവാചകന്‍(ﷺ) എന്തായിരുന്നു ചെയ്തിരുന്നത്?’  അവര്‍ പറഞ്ഞു: ‘വീട്ടിലെത്തിയാല്‍ തിരുമേനി(ﷺ) മനുഷ്യരില്‍ ഒരു മനുഷ്യരായിരുന്നു. വസ്ത്രം വൃത്തിയാക്കും, ആടിനെ കറക്കും, സ്വന്തം കാര്യങ്ങളൊക്കെ ചെയ്യും’ (അഹ്മദ് 6/256) മറെറാരിക്കല്‍ ആഇശാ ബീവി(റ) പറഞ്ഞു: ‘നിങ്ങളിലൊരാള്‍ സ്വന്തം വീട്ടില്‍ ജോലി ചെയ്യുന്നത് പോലെ നബി(ﷺ) വീട്ടില്‍ ജോലി കള്‍ ചെയ്യുമായിരുന്നു.’ (അഹ്മദ് 6/121).

അനുയായികള്‍ക്കിടയില്‍ അവിടുന്ന് ഒരു വിവേചനവും കാണിച്ചിരു ന്നില്ല. തെറ്റ് എത്ര ഗുരുതരമായിരുന്നാലും പരമാവധി വിട്ടുവീഴ്ച ചെയ്തു സഹിഷ്ണുതയോടെ അവരുടെ സഹകരണം നിലനിര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു തിരുമേനി(ﷺ) ചെയ്തിരുന്നത്. അകറ്റാനല്ല അടുപ്പിക്കാനായിരുന്നു അവിടുത്തെ ശ്രമം. ഹുനൈന്‍ യുദ്ധം കഴിഞ്ഞുതിരിച്ചു വരുമ്പോള്‍ മക്കയുടെ സമീപം ജിഅ്‌റാനത്ത് എന്ന സ്ഥലത്ത് ഒരാള്‍ തിരുമേനിയെ സമീപിച്ചു. ബിലാലി(റ)ന്റെ വശം കൊടുത്തേല്‍പ്പിച്ച വെള്ളിയെടുത്ത് തിരുമേനി(ﷺ) ജനങ്ങള്‍ക്ക് വിതരണം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അയാള്‍ പറഞ്ഞു: ‘ഓ മുഹമ്മദ് നീതി പുലര്‍ത്തുക!’  അപ്പോള്‍ നബി(ﷺ) പറഞ്ഞു: ‘കഷ്ടം, ഞാന്‍ നീതി പുലര്‍ത്തിയില്ലെങ്കില്‍ ആരാണ് നീതി പുലര്‍ത്തുക? ഞാന്‍ നീതി പുലര്‍ത്തുന്നില്ലെങ്കില്‍ നീ നൈരാശ്യം പിണഞ്ഞവനും നഷ്ടബാധിതനും തന്നെ’. ഉമര്‍(റ) അയാളെ വധിക്കാന്‍ അനുവാദം ചോദിച്ചു: ‘പ്രവാചകരെ എന്നെ വിടൂ, ഈ കപടനെ ഞാന്‍ വധിക്കട്ടെ’. ഉമര്‍(റ) ന്റെ വൈകാരികമായ ഈ നിലപാടിനോട് വിവേകപൂര്‍വ്വം പ്രവാചകര്‍ പ്രതികരിച്ചു: ‘എന്റെ കൂട്ടുകാരെ ഞാന്‍ തന്നെ വധിക്കുന്നു എന്ന് ജനങ്ങള്‍ സംസാരിക്കാന്‍ ഇടവരുന്നതില്‍ നിന്ന് അല്ലാഹുവില്‍ അഭയം’ (മുസ്‌ലിം 1063).

യസ്‌രിബ് എന്ന പേരിലായിരുന്നു മദീനാ പട്ടണം അറിയപ്പെട്ടിരുന്നത്. നൂറോളം പേരുകളുണ്ടെങ്കിലും പ്രവാചക(ﷺ) പട്ടണം എന്ന് അര്‍ഥം വരുന്ന ‘മദീനത്തുറസൂല്‍’ എന്ന പേരാണ് പ്രസിദ്ധം. തിരുനബി(ﷺ)യുടെ വാസത്തിനു അല്ലാഹു തിരഞ്ഞെടുത്ത പട്ടണം. അന്ത്യ പ്രവാചകരുടെ(ﷺ) പലായന സ്ഥലമായി മറ്റു പ്രവാചകന്മാര്‍ പരിചയപ്പെടുത്തിയ പട്ടണം. ഇസ്‌ലാമിന്റെ വളര്‍ച്ചക്കും ഉയര്‍ച്ചക്കും പ്രതാപത്തിനും വളമേകിയ പട്ടണം. കൂടാതെ, ലോകത്തെ ഒന്നാമത്തെ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ തലസ്ഥാനം. അവിടെയാണ് ഒന്നാമത്തെ ഇസ്‌ലാമിക ഭരണകൂടം നിലവില്‍ വന്നത്. ശരീഅത്ത് നിയമങ്ങള്‍ സമ്പൂര്‍ണമായി പ്രയോഗവല്‍ക്കരിക്കപ്പെട്ടതും അവിടെ തന്നെ. ഇസ്‌ലാമിന്റെ സത്യ സന്ദേശവുമായി ലോകത്തിന്റെ നാനാ ദിക്കുകളിലേക്കും പ്രബോധക സംഘം ഇറങ്ങിപ്പുറപ്പെട്ടതും മദീനയില്‍ നിന്നായിരുന്നു.

തിരുനബി(ﷺ) അന്ത്യവിശ്രമം കൊള്ളുന്നു എന്നതാണ് മദീനാ പട്ടണത്തിന്റെ ഇപ്പോഴുള്ള ഏറ്റവും വലിയ സവിശേഷത. അവിടുത്തെ പുണ്യശരീരം നിലകൊള്ളുന്ന സ്ഥലം ഭൂമിയില്‍ ഏറ്റവും ശ്രേഷ്ടമായ സ്ഥലമാണെന്ന് അവിതര്‍ക്കിതവും പണ്ഡിതലോകത്തിന്റെ ഏകഖണ്ഡ തീരുമാനവുമാണ്. മദീനാശരീഫില്‍ ദീര്‍ഘകാലം ജീവിക്കുകയും നിരവധി ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്ത അല്ലാമാ സുംഹൂദി ‘വഫാഉല്‍ വഫാഅ്’ എന്ന ഗ്രന്ഥം 1: 28 ല്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും അനേകലക്ഷം മുസ്‌ലിംകള്‍ മദീനയിലേക്കൊഴുകുന്നത് തിരുനബിയെ സന്ദര്‍ശിക്കുകയെന്ന ഉദ്ദേശ്യം ലക്ഷ്യത്തോടെയാണ്.

7 Replies to “തിരുനബി(ﷺ) അനുപമ വ്യക്തിത്വം : ഡൈലി ക്വിസ് ആർട്ടിക്കിൾ (ദിവസം #7)”

Comments are closed.