മുന്‍ഗാമികളും പിന്‍ഗാമികളുമായി നിരവധി പണ്ഢിതന്മാര്‍ മദീനയുടെ ചരിത്രമെഴുതിയിട്ടുണ്ട്. അവരില്‍ ഏറ്റം പ്രസിദ്ധനാണ് അല്ലാമാ അലി സംഹൂദി (ഹിജ്റ 844?-911). അദ്ദേഹം മൂന്നു ഗ്രന്ഥങ്ങള്‍ ഇവ്വിഷയകമായി എഴുതിയിട്ടുണ്ട്. അവയില്‍ ഏറ്റം വിഖ്യാതമായത് ‘വഫാഉല്‍ വഫാ’ എന്ന ഗ്രന്ഥമാണ്. ഈ ഗ്രന്ഥം ഇവ്വിഷയത്തില്‍ ഏറ്റം ആധികാരികമായി ഗണിച്ചു വരുന്നു. കാരണം മൂന്നു ലക്ഷം ഹദീസ് മനഃപാഠമുള്ള ഈ ശാഫിഈ പണ്ഢിതന്‍ മുഫ്തിയും, മുദരിസുമായി മദീനയില്‍ വളരെക്കാലം താമസിച്ചിട്ടുണ്ട്. ശൈഖ് സംഹൂദി ഈ ഗ്രന്ഥത്തില്‍ മദീനാ പട്ടണത്തിന് ഖുര്‍ആന്‍, ഹദീസ്, പൂര്‍വ്വവേദങ്ങള്‍, ചരിത്രഗ്രന്ഥങ്ങള്‍ എന്നിവയെ ആധാരമാക്കി 94 പേരുകള്‍ എണ്ണിപ്പറഞ്ഞിട്ടുണ്ട്. പേരിന്റെ പെരുപ്പം മഹത്വത്തിന്റെ വലുപ്പമാണ് വിളിച്ചോതുന്നത്.
നബി (സ്വ) മക്കയില്‍ നിന്ന്, വിശുദ്ധ ഹറമില്‍ നിന്ന്, കഅ്ബയുടെ ചാരത്തു നിന്ന്, പലായനം ചെയ്യാന്‍ നിര്‍ബന്ധിതനായപ്പോള്‍ തിരുമേനി (സ്വ) മനം നൊന്തു ചെയ്ത പ്രാര്‍ഥന നോക്കൂ: ‘അല്ലാഹുവേ, എനിക്കു ഏറ്റം ഇഷ്ടപ്പെട്ട ഒരു നാട്ടില്‍ നിന്ന് എന്നെ നീ പുറപ്പെടീച്ചതുപോലെ നിനക്കേറ്റം ഇഷ്ടപ്പെട്ട ഒരു നാട്ടില്‍ എന്നെ അധിവസിപ്പിക്കേണമേ’ (ഹാകിം)
തിരുനബി (സ്വ) യുടെ മറ്റൊരു പ്രസ്താവന കൂടി കാണുക: ‘നിങ്ങളില്‍ ആര്‍ക്കെങ്കിലും മദീനയില്‍ മരിക്കാന്‍ സൌകര്യപ്പെടുമെങ്കില്‍ അവന്‍ അവിടെ മരിക്കട്ടെ. ഞാന്‍ മദീനയില്‍ മരിക്കുന്നവനു ശിപാര്‍ശകനായിരിക്കും’ (തുര്‍മുദി). മദീനാ മുനവ്വറയുടെ ഔല്‍കൃഷ്ട്യം വിവരിക്കുന്ന പരശ്ശതം തെളിവുകളില്‍ ഒന്നു രണ്ടെണ്ണം മാത്രമാണിത്.
നൂറോളം പേരുണ്ടെങ്കിലും പ്രവാചകപട്ടണം എന്നര്‍ഥം വരുന്ന ‘മദീനത്തുര്‍റസൂല്‍’ എന്ന പേരാണ് പ്രസിദ്ധം. അല്ലാഹു അവന്റെ ഏറ്റവും പ്രിയപ്പെട്ട പ്രവാചകന്റെ നിവാസത്തിനു തിരഞ്ഞെടുത്ത പട്ടണം, പ്രവചിതനായ അന്ത്യപ്രവാചകന്റെ പലായനസ്ഥലമായി പൂര്‍വ്വ പ്രവാചകര്‍ പരിചയപ്പെടുത്തിയ പട്ടണം, ഇസ്ലാമിന്റെ വളര്‍ച്ചക്കും ഉയര്‍ച്ചക്കും പ്രചാരത്തിനും സഹായിച്ച പട്ടണം. അതാണ് മദീന. അതാണ് ലോകത്തെ ഒന്നാമത്തെ ഇസ്ലാ മിക രാഷ്ട്രം. അവിടെയാണ് പ്രഥമ ഭരണകൂടം നിലവില്‍ വന്നത്; ശരീഅത്ത് നിയമങ്ങള്‍ സമ്പൂര്‍ണ്ണമായി പ്രയോഗവല്‍ക്കരിക്കപ്പെട്ടത്. അവിടെ നിന്നാണ് ഇസ്ലാമിന്റെ സന്ദേശവുമായി പ്രബോധക സംഘങ്ങള്‍ ലോകരാജ്യങ്ങളിലേക്ക് ഇറങ്ങിത്തിരിച്ചത്. ധീര സേനാനികള്‍, ഇസ്ലാമിന്റെ വെന്നിക്കൊടിയേന്തി ജൈത്രയാത്ര പുറപ്പെട്ടതും അവിടെ നിന്നു തന്നെ.
നബി തിരുമേനി (സ്വ) അവിടെ അന്ത്യവിശ്രമം കൊള്ളുന്നു എന്നതാണ് മദീനാപട്ടണത്തിന്റെ ഏറ്റവും വലിയ സവിശേഷത. അവിടുത്തെ പുണ്യശരീരം നിലകൊള്ളുന്ന സ്ഥലം ഭൂമിയില്‍ ഏറ്റവും ശ്രേഷ്ഠമായ സ്ഥലമാണ് എന്ന കാര്യം അവിതര്‍ക്കിതമാണെന്നും അക്കാര്യത്തില്‍ പണ്ഢിതന്മാര്‍ ഏകോപിപ്പിച്ചിട്ടുണ്ടെന്നും അല്ലാമാ സംഹൂദി (1/28) രേഖപ്പെടുത്തിയിട്ടുണ്ട്. നബി (സ്വ) യെ സന്ദര്‍ശിക്കാന്‍ ജീവിതകാലത്തെന്നപോലെ അങ്ങോട്ട് വിശ്വാസികള്‍ ഒഴുകുന്നു.
മദീനാ പട്ടണം ഇസ്ലാമിനു മുമ്പ്
ആദിമ പിതാവായ ആദം നബി (അ) യോടെ ഭൂമുഖത്ത് മനുഷ്യ ചരിത്രവും ഇസ്ലാമിക ചരിത്രവും ആരംഭിച്ചു. മനുഷ്യപിതാവ് തുടങ്ങിവെച്ച നാഗരികതാ നിര്‍മ്മാണവും മതപ്രബോധനവും സന്താനങ്ങള്‍ തുടര്‍ന്നു. അവസരോചിതം വന്ന പ്രവാചകന്മാര്‍ അവര്‍ക്ക് നേതൃത്വം നല്‍കി. കാലാന്തരേണ മനുഷ്യ സമുദായം ബഹുദൈവത്വത്തിലേക്കും തജ്ജന്യമായ വിഗ്രഹാരാധനയിലേക്കും വഴുതി വീണു. അപ്പോഴാണ് ലോകചരിത്രത്തിലാദ്യമായി അവിശ്വാസികളെയും ബഹുദൈവാരാധകരെയും പ്രബോധിപ്പിക്കുന്നതിനു വേണ്ടി ഒരു പ്രവാചകന്‍ സമാഗതമാകുന്നത്. അദ്ദേഹമാണ് നൂഹ് നബി (അ). അതുകൊണ്ടാണ് അദ്ദേഹം പ്രഥമ പ്രവാചകന്‍, പ്രഥമദൂതന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്നത്. അദ്ദേഹത്തിനു മുമ്പ് വന്ന ദൂതന്മാര്‍ ഏകദൈവ വിശ്വാസികളോട് പ്രബോധനം നടത്തിയവരായിരുന്നു.
നീണ്ട തൊള്ളായിരത്തി അമ്പത് കൊല്ലത്തെ പ്രബോധനത്തെ അവഗണിച്ചവഹേളിച്ച ധിക്കാരികളെ ത്വൂഫാന്‍ എന്ന മഹാ ജലപ്രളയത്തിലൂടെ അല്ലാഹു നശിപ്പിച്ചു. നൂഹ് നബി (അ) യെയും സത്യവിശ്വാസികളായ തന്റെ കുടുംബത്തെയും അല്ലാഹു രക്ഷിച്ചു. ബാബിലോണ്‍ പട്ടണത്തിന്റെ സമീപത്ത് പ്രളയാനന്തരം അവര്‍ കപ്പലിറങ്ങി. എണ്‍പതു പേരായിരുന്നു കപ്പലിലുണ്ടായിരുന്നത്. അവര്‍ നിവസിച്ച പ്രദേശം ‘മദീനത്തുസ്സമാനീന്‍’ (എണ്‍പതുപേരുടെ പട്ടണം) എന്ന പേരില്‍ അറിയപ്പെട്ടു. ജനസംഖ്യ കൂടിയപ്പോള്‍ ഓരോ കുടുംബവും വിവിധ രാജ്യങ്ങളിലേക്ക് താമസം മാറ്റിത്തുടങ്ങി. നൂഹ് നബി (അ) ന്റെ രണ്ടാമത്തെ പൌത്രനായ അബീലിന്റെ മകന്‍ യസ്രിബ് കുടുംബസമേതം മദീനയില്‍ വന്നു താമസമാക്കി. അങ്ങനെയാണ് ഈ പ്രദേശം പില്‍ക്കാലത്ത് യസ്രിബ് എന്ന പേരില്‍ പ്രസിദ്ധമായത്. പിന്നീട് പല കാരണങ്ങളാലും പല ജൂത കുടുംബങ്ങളും മദീനയില്‍ കുടിയേറിപ്പാര്‍ക്കുകയും അവിടെ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. അവര്‍ ഇരുപത്തഞ്ചോളം കുടുംബങ്ങളുണ്ടായിരുന്നു. അവരില്‍ ബനൂഖുറൈള, ബനൂന്നളീര്‍, ബനൂ ഖൈനുഖാത് എന്നീ ഗോത്രങ്ങള്‍ ഏറ്റം പ്രസിദ്ധങ്ങളത്രെ.
ഔസ്, ഖസ്റജ്
യമനിലെ പ്രസിദ്ധമായ അണപൊട്ടിയതിനെ തുടര്‍ന്ന് പല കുടുംബങ്ങളും പല രാജ്യങ്ങളിലുമായി കുടിയേറിപ്പാര്‍ത്തു. അക്കൂട്ടത്തില്‍ ബനൂ ഖൈലാ ഗോത്രം യസ്രിബില്‍ താമസിച്ചു. ഔസ്, ഖസ്റജ് എന്നീ അറബിവംശങ്ങളാണ് ബനൂഖൈല. ഖൈല എന്നത് അവരുടെ മാതാവിന്റെ പേരാണ്. പിതാവ് ഹാരിസത്തുബ്നു സൈദ്. സുരക്ഷിതത്തിനും പ്രതിരോധത്തിനും സുഖവാസത്തിനുമായി യസ്രിബ് നിവാസികള്‍ അവിടെ ഒട്ടധികം കോട്ടകള്‍ നിര്‍മ്മിക്കുകയുണ്ടായി. അമ്പത്തി ഒമ്പത് കോട്ടകള്‍ ജൂതന്മാര്‍ നേരത്തെ നിര്‍മ്മിച്ചിട്ടുണ്ടായിരുന്നു. അവരെ അനുകരിച്ചു പിന്നീട് അറബികള്‍ യസ്രിബില്‍ പതിമൂന്നു കോട്ടകള്‍ നിര്‍മ്മിച്ചു. ഈ എഴുപത്തി രണ്ടു കോട്ടകള്‍ക്കു പുറമെ പിന്നീട് നബി (സ്വ) യുടെ നിര്‍ദ്ദേശപ്രകാരം, അമ്പത്തിയാറ് കോട്ടകള്‍ മുസ്ലിംകളും നിര്‍മ്മിച്ചു. അതോടെ നൂറ്റിയിരുപത്തെട്ടു കോട്ടകള്‍ അവിടെ കാണാറായി. കൂടുതല്‍ കോട്ടകള്‍ എണ്ണിപ്പറഞ്ഞ ചരിത്രകാരന്മാരും ഉണ്ട്.
ഔസ് ഗോത്രത്തില്‍ പ്രസിദ്ധമായ പതിമൂന്ന് വംശങ്ങളുണ്ടായിരുന്നു. ഖസ്റജ് ഗോത്രത്തില്‍ മുപ്പത്തിയാറ് വംശവും. ഔസ്, ഖസ്റജ് ഗോത്രക്കാരാണ് ഇസ്ലാമിന്റെ ആഗമനത്തോടെ അന്‍സ്വാര്‍ എന്ന പേരില്‍ പ്രസിദ്ധരായത്. പ്രവാചകരെയും ഇസ്ലാമിനെയും മുഹാജിറുകളെയും അതുല്യമായ സ്നേഹവായ്പോടെ സഹായിച്ചാദരിച്ചതുകൊണ്ടാണ് അല്ലാഹു അവര്‍ക്ക് ഈ അഭിധാനം നല്‍കിയത്.
ഇസ്ലാം മദീനയില്‍
ഇസ്ലാമിന്റെ ജന്മനാട് മക്കയെങ്കിലും പ്രവാചകനും അനുയായികള്‍ക്കും അവിടെ നില്‍ക്കക്കള്ളിയില്ലാതെയായപ്പോള്‍ പ്രബോധനപ്രവര്‍ത്തനത്തിന് ഏറ്റം വളക്കൂറുള്ള മദീനാമണ്ണിലേക്ക് നീങ്ങുന്നതിന് അല്ലാഹു കളമൊരുക്കി. നുബുവ്വത്തിന്റെ പതിനൊന്നാം വര്‍ഷം മദീനയില്‍ നിന്ന് ഹജ്ജ് തീര്‍ഥാടനാര്‍ഥം മക്കയിലെത്തിയ ആറു ഖസ്റജികള്‍ നബി (സ്വ) യെ കണ്ടു ഇസ്ലാം മതം സ്വീകരിച്ചു. അവര്‍ നാട്ടിലേക്കു തിരിച്ചു. പുതിയ സന്ദേശം നാട്ടുകാരെ പരിചയപ്പെടുത്തി. പലരും പുതിയ പ്രസ്ഥാനത്തിന്റെ വക്താക്കളായി. അടുത്ത വര്‍ഷം ഹജ്ജുവേളയില്‍ തിരുമേനിയുമായി കാണാമെന്ന് മദീനാസംഘം കരാര്‍ ചെയ്തിട്ടുണ്ടായിരുന്നു. പന്ത്രണ്ടാം വര്‍ഷം പന്ത്രണ്ടു പേര്‍ മക്കയിലെത്തി.
മിനായിലെ അഖബക്കരികില്‍ നബി (സ്വ) യുമായി അഭിമുഖം നടത്തി. അന്ന് അവിടെ നടന്ന കരാര്‍ ഒന്നാം അഖബാ ഉടമ്പടി എന്ന പേരില്‍ അറിയപ്പെടുന്നു. ശിര്‍ക്ക്, മോഷണം, വ്യഭിചാരം, സന്താനവധം, വ്യാജ വാര്‍ത്താ നിര്‍മ്മാണം എന്നിവ വര്‍ജ്ജിക്കുക, ഒരു നല്ലകാര്യത്തിലും നബി (സ്വ) യോട് അനുസരണക്കേട് കാണിക്കാതിരിക്കുക എന്നിവയായിരുന്നു ഈ ഉടമ്പടിയിലെ കാതലായ വശങ്ങള്‍. തിരിച്ചു പോകുമ്പോള്‍ അവരോടൊപ്പം അദ്ധ്യാപനത്തിനും പ്രബോധനത്തിനുമായി മുസ്അബുബ്നു ഉമൈര്‍ എന്ന ശിഷ്യനെ വിട്ടുകൊടുത്തു. മദീനായിലെ പുതിയ വീടുകളില്‍ ഇസ്ലാം എത്തുന്നതിന് ഇതു കാരണമായി. സഅദ്ബ്നു മുആദ്, ഉസൈദ്ബ്നു ഹുളൈര്‍ തുടങ്ങിയ പ്രമുഖര്‍ ഇസ്ലാംമതം ആശ്ളേഷിച്ചു.
നുബുവ്വത്തിന്റെ പതിമൂന്നാം വര്‍ഷം ഹജ്ജുവേളയില്‍ മദീനയില്‍ നിന്ന് നിരവധി പേര്‍ മക്കയിലെത്തി. അക്കൂട്ടത്തിലുണ്ടായിരുന്ന എഴുപത്തഞ്ചു മുസ്ലിംകള്‍ രാത്രി സമയത്ത് വളരെ രഹസ്യമായി അഖബക്കരികെ നബി (സ്വ) യുമായി അഭിമുഖം നടത്തി. തിരുമേനി മദീനയിലേക്ക് വരുന്നുവെങ്കില്‍ സ്വന്തം ഭാര്യാ സന്താനങ്ങളെ സംരക്ഷിക്കും വിധം സംരക്ഷിക്കുമെന്ന് തദവസരം അവര്‍ കരാര്‍ ചെയ്തു. ഇതാണ് രണ്ടാം അഖബാ ഉടമ്പടി. ഉടമ്പടി രഹസ്യമെങ്കിലും സംഗതി ഏതോ വിധം ശത്രുക്കളറിഞ്ഞു. മര്‍ദ്ദനമുറകള്‍ ശതഗുണീഭവിച്ചു. മുസ്ലിംകളോട് മദീനയിലേക്ക് ഹിജ്റ ചെയ്യുവാന്‍ തിരുമേനി ആജ്ഞാപിച്ചു. നാടും വീടും സമ്പത്തും സന്താനവും ഉപേക്ഷിച്ചു അവര്‍ യാത്രയായി. ഒറ്റക്കും കൂട്ടമായും യാത്ര തുടര്‍ന്നു. തിരുമേനിയും അബൂബക്ര്‍, അലി എന്നിവരും ഏതാനും ദുര്‍ബ്ബല മുസ്ലിംകളും മാത്രം മദീനയില്‍ അവശേഷിച്ചു.
പ്രവാചകര്‍ മദീനയിലേക്ക്
ഇസ്ലാം മദീനയില്‍ വേരൂന്നി. മക്കാമുസ്ലിംകള്‍ അഭയാര്‍ഥികളായി മദീനയിലെത്തിക്കഴിഞ്ഞു. പ്രവാചകന്റെ ആഗമനത്തില്‍ ദാഹിച്ചു മദീനാമുസ്ലിംകള്‍ കാത്തിരിപ്പായി. അപ്പോഴാണ് ഖുറൈശികള്‍ ഭവിഷ്യത്ത് മനസ്സിലാക്കുന്നത്. അവര്‍ ദാറുന്നദ്വത്തില്‍ സത്വരനടപടിക്കായി ചര്‍ച്ച നടത്തി. അന്തിമ തീരുമാനപ്രകാരം സന്ധ്യാസമയത്ത് പ്രവാചകന്റെ വീടു വളഞ്ഞു. പ്രതികാരം ചോദിക്കാന്‍ കഴിയാത്ത വിധം എല്ലാ വംശത്തിലേയും പ്രതിനിധികള്‍ ചേര്‍ന്ന് ഒന്നിച്ചു വെട്ടിക്കൊല്ലുകയായിരുന്നു ലക്ഷ്യം. പക്ഷേ, അല്ലാഹുവിന്റെ തന്ത്രം വിജയിച്ചു. അവരുടെ കുതന്ത്രം പരാജയപ്പെട്ടു. അക്ഷരാര്‍ഥത്തില്‍ ശത്രുക്കളുടെ കണ്ണില്‍ പൊടിയിട്ട് അത്യത്ഭുതകരമാംവിധം രക്ഷപ്പെട്ടു.
അല്ലാഹു നേരത്തെ തന്നെ ഹിജ്റക്കു ആജ്ഞ നല്‍കിക്കഴിഞ്ഞിട്ടുണ്ടായിരുന്നു. അതു പ്രകാരം കാലേക്കൂട്ടി തന്നെ നബി തിരുമേനി (സ്വ) തന്റെ ഇഷ്ടതോഴനായ സ്വിദ്ദീഖുമായി യാത്രക്കുള്ള ആസൂത്രണം നടത്തിയിട്ടുണ്ടായിരുന്നു. മൂന്നു ദിവസം സൌര്‍ ഗുഹയില്‍ ഇരുവരും കഴിച്ചുകൂട്ടി. ശത്രുക്കളുടെ തിരച്ചില്‍ ഏറെക്കുറെ അവസാനിച്ചു. ഇരുവരും യാത്ര പുനരാരംഭിച്ചു. എല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് അവര്‍ മദീനയിലെത്തി. റബീഉല്‍ അവ്വല്‍ എട്ടിന് തിങ്കളാഴ്ച രാവിലെ മദീനയുടെ തെക്കുവശത്ത് ഖുബാ ഗ്രാമത്തിലെത്തി. നാലു ദിവസം അവിടെ വിശ്രമിച്ചു. അപ്പോഴേക്കും അലി (റ) എത്തിച്ചേര്‍ന്നു. മക്കാ നിവാസികള്‍ നബി (സ്വ) യെ ഏല്‍പ്പിച്ചിരുന്ന അമാനത്തുകള്‍ തിരിച്ചേല്‍പ്പിക്കുന്നതിനു വേണ്ടി അദ്ദേഹത്തെ ചുമതലപ്പെടുത്തിയതുകൊണ്ടാണ് വൈകിയത്. ഖുബായില്‍ തിരുനബി (സ്വ) ഒരു പള്ളി സ്ഥാപിച്ചു. ഇതാണ് മദീനയില്‍ തിരുമേനി സ്ഥാപിച്ച ഒന്നാമത്തെ പള്ളി.
റബീഉല്‍ അവ്വല്‍ പന്ത്രണ്ട് വെള്ളിയാഴ്ച കാലത്ത് ഖുബായില്‍ നിന്ന് പുറപ്പെട്ടു. വഴിമദ്ധ്യേ ബനൂസാലിം കുടുംബത്തിന്റെ വാസസ്ഥലത്ത് ജുമുഅഃ നിര്‍വ്വഹിച്ചു. അതായിരുന്നു ഇസ്ലാമിക ചരിത്രത്തിലെ ഒന്നാമത്തെ ജുമുഅഃ. ഒരു വലിയ സംഘത്തിന്റെ അകമ്പടിയോടെ തിരുമേനി അവിടെ നിന്നു മദീനയുടെ ഹൃദയഭാഗത്തെത്തി. ആഹ്ളാദഭരിതരായ മദീനാമുസ്ലിംകള്‍ നബി (സ്വ) യെ വരവേറ്റു. ഓരോ വീട്ടുകാരും തിരുമേനിയുടെ വാഹനത്തിന്റെ കടിഞ്ഞാണ്‍ പിടിച്ച് അവരുടെ വീട്ടിലിറങ്ങിത്താമസിക്കാന്‍ ക്ഷണിച്ചു കൊണ്ടിരുന്നു. ‘നിങ്ങള്‍ ഈ വാഹനത്തെ വിടൂ, അതിനു പ്രത്യേക കല്പനയുണ്ട്’ എന്നായിരുന്നു പ്രവാചകരുടെ പ്രതികരണം. അബൂ അയ്യൂബില്‍ അന്‍സ്വാരി എന്ന പ്രശസ്ത സ്വഹാബിയുടെ വീട്ടിനു മുമ്പില്‍ ഒട്ടകം മുട്ടുകുത്തി. “ഇവിടെ തന്നെ ഇറക്കം. ഇന്‍ശാ അല്ലാഹ്, നാഥാ അനുഗൃഹീതമായൊരിടത്ത് എന്നെ ഇറക്കേണമേ. നീ ആതിഥേയരില്‍ ഉത്തമനത്രെ” എന്നു പറഞ്ഞു. തിരുനബി (സ്വ) താഴെയിറങ്ങി. വാഹനപ്പുറത്തു നിന്ന് സാധനങ്ങളെടുത്ത് അബൂ അയ്യൂബ് തന്റെ വീട്ടിലേക്കു കൊണ്ടുപോയി. ‘ഏതൊരു വ്യക്തിയും തന്റെ സാധനസാമഗ്രികളോടൊപ്പം തന്നെ’ എന്നു പ്രസ്താവിച്ചുകൊണ്ട് തിരുനബി (സ്വ) അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ചു. മസ്ജിദുന്നബവി നിലവില്‍ വന്ന് അങ്ങോട്ടു മാറിത്താമസിക്കുന്നതുവരെ ഈ വീട്ടിലായിരുന്നു പ്രവാചകരുടെ താമസം.
മാഷാഅള്ളാഹ് 💞
മാഷാഅല്ലാഹ് 🌹🌹
ഹാദിയ പഠിധാവ് ആയതിൽ ഒരുപാടു അല്ലാഹുവിൽ സ്തുതിക്കുന്നു….. ഇതൊക്കെ ഒന്നുകൂടി വായിക്കാനും മനസിലാക്കാനും കഴിഞ്ഞല്ലോ..മാഷല്ലാഹ് 🤲🤲🤲🤲
Masha allaah
Alhamdulillaahh❤